കുവൈത്ത് സിറ്റി : കുടുംബത്തെയും ബാച്ചിലേഴ്സനിനെയും അണിനിരത്തി വേറിട്ട ടെൻറിലും മൈതാനത്തുമായി സംഘടിപ്പിച്ച നുസ്ഹ പിക്നിക്ക് ആവേശം വിതറി. കായിക വിനോദങ്ങള്‍ക്ക് മതാധിഷ്ഠിത ജീവിതത്തില്‍ ഇടം നല്‍കിയിട്ടുണ്ടെന്നും വിധിവിലക്കുകള്‍ പാലിച്ചു കൊണ്ടും മതപരമായ വ്യക്തിത്വം നിലനിര്‍ത്തിയും ബൗദ്ധിക വളര്‍ച്ചക്കും കായികക്ഷമതക്കും ആവശ്യമായ വിനോദങ്ങള്‍ ഒരിക്കലും മതവിരുദ്ധമാകുകയില്ലയെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ഫൈൻ ആർട്സ് വിംഗ് ജഹ്റ ആയാത്ത് ടെൻറിൽ സംഘടിപ്പിച്ച നുസ്ഹ പിക്നിക് സംഗമം വ്യക്തമാക്കി. മനുഷ്യന്റെ ആരോഗ്യത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നു. ദൈവഭക്തിയും ആത്മസംസ്‌കരണവും പോലുള്ള ഉന്നതമായ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കാനാവുക ശരീരത്തിന്റെ കൂടി പങ്കാളിത്തത്തോടെയാണ്. കാലാകാലങ്ങളിലെ മുസ്ലിം നാഗരികതയുടെ തിളക്കം കൂട്ടുന്നതും ഇത്തരം വിനോദ പരിപാടികളാണ്. ഉല്ലസിക്കാനും ആനന്ദിക്കാനും വ്യവസ്ഥാപിത രൂപത്തില്‍ നടന്നിരുന്ന വിനോദങ്ങള്‍ മുസ്ലിം സാമൂഹ്യ ജീവിതത്തിന്റെ മുഖ്യ ഭാഗവുമായിരുന്നുവെന്ന് ഐ.ഐ.സി സംഗമം വിശദീകരിച്ചു.

“വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പിക്നിക് സംഘടിപ്പിച്ചത്.
സംഗമം ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ഹാഫിള് മുബശിർ സലഫി ഉദ്ബോധനം നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, വൈസ് പ്രസിഡൻറ് സിദ്ധീഖ് മദനി, ട്രഷറർ അനസ് മുഹമ്മദ്, മനാഫ് മാത്തോട്ടം, എൻജി. അബ്ദുറഹിമാൻ, മുഹമ്മദ് ഹനൂബ്, നബീൽ ഫറോഖ്, നജ്മുദ്ധീൻ ജഹ്റ, ലബീബ റഫീഖ്, ഗനീമ ഫവാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്ക് വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിച്ചു. വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ അഹ് ദി സോണും വോളിബോളിൽ സാൽമിയും വിജയികളായി. നൂറ് കണക്കിന് ആളുകൾ സംഗമത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 15 ന് ഹവല്ലി അൽസീർ സെൻറിൽ നടക്കുന്ന ഖ്യു.എൽ.എസ്സ് സംഗമത്തിൽ വെച്ച് വിതരണം ചെയ്യും.






